Wednesday, August 29, 2007

ഡ്രാക്കുളയുടെ നാട്ടില്‍--ബ്രാസോവ്

"ഉണ്ടിരുന്ന നായര്‍ക്കൊരു വിളി വന്നു' എന്നു പറയുന്നപോലെയാണ് പെട്ടെന്ന് എനിയ്ക്കും സുഹൃത്ത് സുദീപിനും ഒരു തോന്നലുണ്ടായത്.. തീരുമാനവും ഉടനെയായി. "നാളെ ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിയ്ക്കാം". മാന്ത്രികവല തുറന്നു, പോകേണ്ട സ്ഥലം കണ്ടു പീടിച്ചു.ട്രെയിന്‍, യാത്രക്കൂലി, അടൂത്തുള്ള സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍ എല്ലാ‍ ലിസ്റ്റും റെഡി. യാത്രക്കൂ‍ലി വെറും 20 റോണ്‍ അതും ഫസ്റ്റ്ക്ലാസ്സിന്. കൊള്ളാല്ലോ വീഡിയോണ്‍!!. ഈ വിക്കിട്രാവെലിന്റെയൊരു കാര്യം...എന്തൊക്കെ കാര്യങ്ങളാ കണ്ടുപിടിച്ചു വച്ചിരിയ്ക്കുന്നെ?
വീട്ടീന്ന് റെയില്‍‌വേ സ്റ്റേഷന്‍, അവിടുന്നു ട്രെയിന്‍ പിടീച്ചാല്‍ രണ്ടര മണിക്കൂറില്‍ ബ്രാസ്സോവ്, പിന്നെ 12-നമ്പര്‍ ബസ് പീടിച്ചു ബ്രാന്‍..അവിടെയാണത്രേ ഡ്രാക്കുളപ്രഭൂവിന്റെ കൊട്ടാരം..ഉച്ചയോടെ തിരിച്ചു ബ്രാസ്സോവ്, തൊട്ടടുത്തുള്ള കുന്നിന്മുകളിലേയ്ക്കു കേബിള്‍കാര്‍..തിരിച്ച് നടന്നിറങ്ങുക..പിന്നെ ഓള്‍ഡ് ടൌണ്‍, ബ്ലാക്ക് ചര്‍ച്ച്, 9 മണിയുടെ ട്രെയിന്‍ പിടിയ്ക്കുക..സുഖമായി വീട്ടിലെത്തുക..ഈ വിക്കിട്രാ‍വെലിന്റെയൊരു കാര്യം!!

അങ്ങനെ പ്ലാന്‍ റെഡി..ടീമും റെഡി...ഞാന്‍, സുദീപ്, പിന്നെ കല്‍ക്കട്ടക്കാരന്‍ പങ്കജ്..രാവിലെ 6 മണിയ്ക്കാണ് ട്രെയിന്‍..അപ്പോ വെളുപ്പിനെ എഴുന്നേല്‍ക്കണം.ഇപ്പോത്തന്നെ മണി 1.30 ആയി...അയ്യോ..നടക്കില്ല മോനേ...
ഒറ്റ മാര്‍ഗ്ഗമേയുള്ളൂ...ഉറങ്ങാതിരിയ്ക്കുക.. അതിനാണല്ല്ലോ മരതകപ്പച്ചനിറമുള്ള ലോഹപ്പാ‍ത്രത്തിലെ യൂ‍റോപ്പിന്റെ സ്വന്തം ഊര്‍ജദായിനി!!.....അങ്ങനെ നേരം വെളുത്തു...

എല്ലാരും റെഡി...ആയുധങ്ങള്‍, ആവശ്യത്തിനു പലതരം ഊര്‍ജ്ജദായിനികള്‍, പടച്ചട്ടകള്‍ എല്ലാം റെഡി...തണുപ്പിനോട് പൊരുതാന്‍ ഇതെല്ലാം അത്യാവശ്യമല്ലേ?..അവശ്യവസ്തുവഹകളൊക്കെ ബാഗില്‍ കുത്തിനിറച്ച്, ബുക്കാറസ്റ്റ് ഗണപതിയ്ക്കൊരു കോക്കനട്ട് മില്‍ക്‌പൌ ഡറും നേദിച്ച്, ഞങ്ങള്‍ തുടങ്ങി.....ടാക്സി റെയില്‍‌വേ സ്റ്റേഷനിലെത്തി..ടിക്കെറ്റ് കൌണ്ടെറില്‍ തിരക്കൊന്നുമില്ല..അവിടെയിരുന്ന ചേച്ചിയുടെ ആംഗലേയ പരിജ്ഞാനം കാരണം ഞങ്ങള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തൊട്ടും ആംഗ്യഭാഷയുടെ സാധ്യതകളുമുപയോഗിച്ച് പോകേണ്ട ട്രെയിന്‍ കാണിച്ചുകൊടുത്തു...'സെക്കന്റ് ക്ലാസ്?" അവര്‍ ചോദിച്ചു..കഷ്ടം, ഇവര്‍ക്കൊന്നും നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് അറിയില്ലല്ലോ.
"ഫസ്റ്റ് ക്ലാസ്സ്"...ഞാന്‍ പറഞ്ഞു...അവരുടെ മുഖം വിടര്‍ന്നു..അവരോടാരെങ്കിലും ആദ്യമായാണെന്ന് തോന്നുന്നു ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് വാങ്ങുന്നത്...അഞ്ചു മിനിട്ടെടുത്തു കാല്‍ക്കുലേഷന്..
അതു കഴിഞ്ഞപ്പോ പ്രഖ്യാപനം..280 റോണ്‍.....എന്ത്???നമ്മുടെ കല്‍ക്കട്ടക്കാരന്‍ പങ്കജ് ഹിന്ദിയില്‍ ചീത്തവിളി തുടങ്ങി..ഞാന്‍ കാറ്റു പോയ ബലൂണ്‍ പോലെയായി..വീണ്ടും ചോദിച്ചു..
അതേ,..3 ടിക്കറ്റിന്, 280 റോണ്‍...അയ്യോ...അപ്പോ നമ്മുടെ വിക്കിട്രാവെല്‍ പറഞ്ഞതൊ???? ഈ വിക്കിയുടെ ഒരു കാര്യം!!
"ചേച്ചീ...സെക്കന്‍ഡ് ക്ലാസ്സ്???"
ഇപ്പോള്‍ അവര്‍ മുഖത്തു ബലൂണ്‍ വീര്‍പ്പിയ്ക്കാന്‍ തുടങ്ങി..
"പ്ലീഈഈഈസ്സ്സ്സ്....."
അതു കോറസ്സായിരുന്നു..അവരുടെ മനസ്സലിഞ്ഞു..വീണ്ടൂം കണക്കുകൂട്ടല്‍...180 റോണ്‍.....ഇത്രയേ കുറഞ്ഞൂള്ളൊ?
"അതേയ്, ..ഈ... തേര്‍ഡ്‌ക്ലാസ്സ്??...'
ഫ്‌ഭ്ഹ.......റൊമേനിയന്‍ ഭാഷയിലും മുഖമടച്ചാട്ടാമോ???, ഹേയ്, തോന്നിയതാ..
"നോ തേഡ് ക്ലാസ്സ്"...ശെരി..കൊടുക്കീന്‍.....അങ്ങനെ ട്രെയിനില്‍.....

ട്രെയിനൊക്കെ കൊള്ളാം, കുഴപ്പമില്ല..നമ്മുടെ ഇന്‍ഡ്യന്‍ ട്രെയിനില്‍ നാലു പേരിരിയ്ക്കുന്ന സ്ഥലത്ത് ഇതു 4 പേര്‍ക്കുള്ള സീറ്റുണ്ട്,,,അത്ര മാത്രം..ഞങ്ങള്‍ ഊര്‍ജ്ജദായിനിയും ലഘുഭക്ഷണവുമൊക്കെക്കഴിച്ച് പതുക്കെ ഫോട്ടോ സെഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.. രാവിലെ 6 മണിയാണ് സമയം..പുറത്തേയ്ക്ക് നോക്കി..നല്ലോരു സൂര്യോദയം.. " സുദീപേ, ക്ലിക്ക്."..ക്ലിക്കിക്കഴിഞ്ഞു.....ട്രെയിനിപ്പോ സിറ്റിയും വിട്ട്, നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങളെ കീറീമുറിച്ചങ്ങനെ പോകുന്നു...പുലര്‍വെയിലും ഇളം‌മ ഞ്ഞും ഒക്കെക്കൂടി ഏത് പൊട്ടനും യാത്രക്കുറിപ്പെഴുതിപ്പോവുന്ന അന്തരീക്ഷം!!..

ഞാന്‍ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു..ട്രെയിനിപ്പോ എതോ കാട്ടുപ്രദേശത്തില്‍ക്കൂടിയൊക്കെയാണ് പോകുന്നത്..വസന്തത്തിന്റെ ഹരിതാഭയെത്തിത്തുടങ്ങിയിട്ടില്ല..ശിശിരത്തിലില പൊഴിച്ച മരങ്ങല്‍ തളിരണിഞ്ഞിട്ടുമില്ല. വെയിലേറ്റു തിളങ്ങുന്ന പൊന്നിന്‍ നിറമുള്ള കൊഴിഞ്ഞ ഇലകള്‍ വിതാനിച്ച സ്വര്‍ണ്ണപ്പരവതാനിയില്‍, മഞ്ഞിന്റെ വെള്ളിപ്പട്ടുടുത്തു നില്‍ക്കുന്ന തരുനിരകള്‍ നയനാനന്ദകരമായിരുന്നു .ഒരു കാര്യം മനസ്സിലായി.. വസന്തത്തിന്റെ മരതകപ്പച്ചയോ, ശിശിരത്തിന്റെ ധവളസൌന്ദര്യമോ അല്ല ഞങ്ങളെക്കാത്തിരിയ്ക്കുന്നത്..മറിച്ച്, വസന്ത സൂര്യന്റെ ഇളംചൂടിലൂ രുകിയ മഞ്ഞും പിന്നെ തളിരണിയാന്‍ വെമ്പിനില്‍ക്കുന്ന മരങ്ങളുമാണെന്ന്.. .കുറെക്കൂടിക്കഴിഞ്ഞപ്പോ രണ്ടു വശത്തും മലനിരകള്‍ കാണായിത്തുടങ്ങി.. ഉരുകിത്തുടങ്ങിയ മഞ്ഞ് പര്‍വ്വതനിരകളുടെ മേല്‍ ഒരു വെള്ളപ്പുതപ്പു വിരിച്ചപോലെ...ഹോ! ചില കാഴ്ചകള്‍ കണ്ണു കൊണ്ട് തന്നെ കാണണം.ഒരു ക്യാ‍മറയ്ക്കും അതു പകര്‍ത്താനാവില്ല...

നാലു സ്റ്റേഷനുകള്‍ കടന്നു പോയി..ഇപ്പോള്‍ മലനിരകളൊക്കെയ്യും ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന പോലെ...കുറെ തുരങ്കങ്ങളും പാറക്കെട്ടുകളുടെ ഇടയിലൂടെയുള്ള വഴികളും..ട്രെയിന്‍ കിതച്ചുകോണ്ടേതോ കയറ്റം കയറുകയാണെന്നു തോന്നി. ഉറവപൊട്ടുന്ന വെള്ളച്ചാട്ടങ്ങളും ഉറഞ്ഞു പോയ നീര്‍ച്ചാലുകളും ആ വനഭംഗീയുടെ പ്രൌഢി കൂട്ടി...പച്ചപ്പു കാണാനേയില്ലാത്ത വനഭംഗി..മൊത്തമൊരു ചാരനിറം,,,,ശാന്തമായൊഴുകുന്ന കുഞ്ഞരുവികളൂം...നമ്മുടെ പ്രിയ ക്യാമറാമാന്‍ എസ്‌കുമാര്‍, അല്ലല്ല, സുദീപ്, എല്ലാം ക്ലിക്കിക്കൊണ്ടിരുന്നു.....

അങ്ങനെ രണ്ടര മണിക്കൂര്‍ യാത്ര ബ്രാസ്സോവ് എന്ന നഗരത്തില്‍(?) അവസാനിച്ചു....ഒരു കുഞ്ഞു നഗരം, പക്ഷെ ബുക്കാറെസ്റ്റീനേക്കാള്‍ മനോഹരം....പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്, കൊടും തണുപ്പാണ്..കയ്യിലുള്ള ജാക്കറ്റു കൊണ്ടൊന്ന്നും വല്യ കാര്യമുണ്ടെന്നു തോന്നുന്നി ല്ല..കയ്യൂറയൊട്ടെടുത്തതൂമില്ല...ഇനി ആകെയുള്ള പ്രതീക്ഷ ഊര്‍ജദായിനിയാണ്...
അതിമനോഹരമായ കാലാവസ്ഥയായിരുന്നു അവിടെ..നല്ല തണുപ്പ്, പക്ഷെ പകലോന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ കത്തിച്ചു ചൂടാക്കാന്‍ ശ്രമീയ്ക്കുന്നുണ്ട്..അതുകൊണ്ട് നല്ല തെളിച്ചം....ഞങ്ങള്‍ പുറത്തിറങ്ങി നെസ്സ്കഫ്ഫെ മെഷീനില്‍ കപ്പൂച്ചീനോ എന്നെഴുതിയിട്ടുള്ളദ്രാവകം കുടിച്ചു..
ഈ ദ്രാവകം അത്യുഗ്രനാണ്..ഗ്ലാസിന്റെ ഏറ്റവും മുകളില്‍ കുറച്ച് പത, പിന്നെ കുറെ കൈപ്പുള്ള ചൂടു വെള്ളം, പിന്നെ കുറെ കൈയ്ക്കുന്ന കാപ്പിപ്പൊടി..ഏറ്റവും അടിയില്‍ കുറച്ചു പഞ്ചസാര..വളരെ നല്ലതാണ്..ഇതാണ് ഇവിടെ ഓഫീസിലും ദിവസവും 'കാപ്പി' എന്ന പേരില്‍ കുടിയ്ക്കുന്നത്....വീട്ടില്‍ ഉണക്കിക്കുത്തിപ്പൊടിച്ച കാപ്പിപ്പൊടി മാത്രം ഇട്ട് അതിരാവിലെ ഒന്നാന്തരം കട്ടനടിച്ചിരുന്ന എന്റെയൊരു വിധിയേ!!
ഭക്ഷണം കഴിയ്ക്കാന്‍ തീരുമാനമായി..അടുത്തുള്ള കടയില്‍ ചെന്നു..പങ്കജിനു ഇറച്ചി വേണ്ട, എനീയ്ക്കും..അവരെ പറഞ്ഞുമനസ്സിലാക്കിക്കഴിഞ്ഞപ്പോ, ഇറച്ചിയില്ലാത്തതായി ഒന്നും തന്നെയില്ല.ശെരി സാര്‍, ബ്രെഡ് തരൂ..കിട്ടി.. സലാഡ് തരൂ..ഒരു പാത്രം നിറയെ ക്യാബേജ് അരിഞ്ഞത് തന്നു...
"നമ്മള്‍ എന്താ പശുവാ‍??" പങ്കജ് ഹിന്ദിയില്‍ ആ കടക്കാരെ കുടൂംബസമേതം ചീത്ത പറഞ്ഞു...

പിന്നെ തൊട്ടുമുന്നിലുള്ള ബസ്‌സ്റ്റേഷന്‍...കൂടിനിന്നവരിലൊരാളൊട് ടിക്കറ്റെവിടെ കിട്ടുമെന്നു ചോദിച്ചു...ഹഹ, ഇവിടെ ബസ്സില്‍ സ്ത്രീകളും ഇപ്പൊ നിങ്ങളും മാ‍ത്രേ ടിക്കറ്റ് എടുക്കൂ എന്നു മറുപടി..ഏതായാലും അയാള്‍ കാണിച്ചുതന്ന കൌണ്ടറില്‍ പോയി ടിക്കെറ്റ് എടുത്തു. "ഇതടുത്ത ബസ് സ്റ്റേഷന്‍ വരെയാണ്, അവിടൂന്നു വേറേ ബസ് പിടിയ്ക്കണം."...സുദീപ് വിക്കിയില്‍ നിന്നും കിട്ടിയ അറിവു പുറത്തെടുത്തു....അങ്ങനെ ആ ബസ്‌സ്റ്റേഷനില്‍ ഒരു മണിക്കൂ‍ൂര്‍ കാത്തിരുന്നു അടുത്ത ബസ്സിന്...

യാത്ര തുടങ്ങി.."കഷ്ടിച്ച് മുക്കാല്‍ മണിക്കൂറെ എടുക്കൂ.".വിക്കി വീണ്ടും....നേരത്തെ കണ്ട മലനിരകള്‍ അടൂത്തു വരുന്നപോലെ തോന്നി, യാത്ര പുരോഗമിയ്ക്കുന്തോറും...അവയുടെ മുകളില്‍ മഞ്ഞു പരന്നിരിയ്ക്കുന്നതു കണ്ടാല്‍ ആകാശം ആ മലകളിലേയ്ക്കൊഴുകീയിറങ്ങുന്നതു പോലെ തോന്നും..
സുന്ദരമായിരുന്നു ആ കാഴ്ച..ഞങ്ങളൂടെ ഡ്രൈവര്‍ സാമാന്യം നല്ല വേഗതയില്‍ തന്നെ പൊയ്ക്കൊണ്ടിരുന്നു...കുറെ കയറ്റമൊക്കെ കയറി, രണ്ടു മലകളുടെ ഇടയ്ക്ക് വണ്ടി നിന്നു..അതായിരുന്നു ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം--ബ്രാന്‍, ഡ്രാക്കുളയുടെ സ്വന്തം സ്ഥലം!!.ബസ്സില്‍ നിന്നിറങ്ങിയപ്പോഴേ കണ്ടു, പടങ്ങളില്‍ കണ്ടു പരിചിതമായ ഡ്രാക്കുളക്കോ‍ട്ട...കാലപ്പഴക്കം നല്ലരീതിയില്ലുള്ള കേടുപാടുകള്‍ സമ്മാനിച്ചിട്ടുണ്ടാ കെട്ടിടത്തിന്.... ചുറ്റും ഇഷ്ടം മാതിരി കടകള്‍..എല്ല്ലാം ഡ്രാക്കുള മയം...ടീ-ഷര്‍ട്ടു മുതല്‍ കീ-ചെയിന്‍ വരെ, ചായക്കപ്പു മുതല്‍, വൈന്‍ വരെ..എല്ലാം അങ്ങേരുടെ പേരില്‍...
അകത്തു കടക്കാ‍ന്‍ 20 റോണ്‍ ടിക്കെറ്റും ക്യാമറയ്ക്കൊരു 10 റോണും..കൊള്ളാം...അങ്ങേരു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോ ഒരു കാശുകാരനായേനേ...
ഏതായാലൂം ടിക്കറ്റ് എടുത്ത് അകത്തു കടന്നു...
വിശാലമായ ഒരു പുല്‍മേട്..നടുക്കൊരു കുളം.....പിന്നെ കുറെയേറെ മരക്കെട്ടിടങ്ങള്‍...ഓരോന്നിലും എഴുതിയിട്ടുണ്ട്...പശുക്കൂട് മുതല്‍, തടിമില്ലു വരെ എല്ലാം അതേ പോലെ സംരക്ഷിച്ചിരിയ്ക്കുന്നു...അതൊക്കെ ചുറ്റിക്കണ്ട ശേഷം ഞങ്ങള്‍ ആ കോട്ടയെ ലക്ഷ്യമാ‍ക്കി നടന്നു..
ഉയരത്തിലാണാ കോട്ട..ഭിത്തിയൊക്കെ ക്ഷയിച്ചു തുടങ്ങിയിരിയ്ക്കുന്നു....
പ്രധാന വാതിലില്‍ നമ്മുടെ മണിച്ചിത്രത്താഴു പോലെ ഒരു വലിയ താഴ്..
ഞാനാ വാതില്‍ തള്ളിത്തുറന്നു....
മുഴങ്ങുന്ന ശബ്ദത്തോടെ, രക്തം മണക്കുന്ന ചരിത്രമുറങ്ങുന്ന, നിഗൂഢരഹസ്യങ്ങളുടെ ആ വാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെത്തുറന്നു!!!....

7 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

നന്നായിട്ടുണ്ട്..
തുടരൂ..
:)

ശ്രീ said...

ആദ്യം ഒന്നാം ഭാഗമാകട്ടേന്നു കരുതി.
കൊള്ളാം.
:)

പ്രഭ said...

ബുക്കാറസ്റ്റില്‍ നിന്നും ഇരുന്നൂറ് കിമീ ദൂരെയുള്ള ഡ്രാക്കുളക്കോട്ടയിലേയ്ക്കൊരു യാത്ര!!

കുട്ടന്‍സേ, നന്ദി :)
ശ്രീ, രണ്ട് ഭാഗമേയുള്ളൂ..നന്ദി :)

Unknown said...

ഫോട്ടോസ് എവിടെ? അതല്ലേ തെളിവ്? അല്ലെങ്കില്‍ ഞാന്‍ ഇവിടിരുന്ന് വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ മഞ്ഞ് വീഴുന്ന ഒരു പ്രഭാതത്തിനെ പറ്റി എഴുതില്ലേ? :-)

ഏറനാടന്‍ said...

പ്രഭാജീ ഡ്രാക്കുളപ്രഭുവിന്റെ കൊട്ടാരത്തില്‍ പോയല്ലേ? അവിടേ ലൂസിയുടെ വല്ലതും അവശേഷിച്ചുകിടപ്പുണ്ടോ? :) ഇന്നുമാ കൊട്ടാരവും കഥാപാത്രങ്ങളും കല്ലില്‍ കൊത്തിയപോലെ മനസ്സിലുണ്ട്‌.

പ്രഭ said...

ദില്‍‌ബന്‍‌ജീ ആ പറഞ്ഞത് പായന്റ്!! ചിത്രങ്ങളിടാം കേട്ടോ :)
ഏറനാടാ, ലൂസിചേച്ചി ഒരു കഥാപാത്രം മാത്രമല്ലേ?? ചരിത്രത്തിലെങ്ങും കണ്ടില്ല, ഇങ്ങനൊരു സംഭവത്തിനെ!!

Unknown said...

ബ്ലോഗ്‌ കണ്ടു വളരെ നന്നായിരിക്കുന്നു . താങ്കളുടെ ബ്ലോഗിന്റെ ഒരു ലിങ്ക് താങ്കളുടെ സമ്മതത്തോടെ ഞങ്ങളുടെ സൈറ്റില്‍ ഉള്‍പെടുത്താന്‍ താല്‍പര്യപെടുന്നു ,മറുപടിക്കായി കാത്തിരിക്കുന്നു ...mail:mywork.airnet@gmail.com
by
team work
www.airnetkerala.co.cc