Saturday, September 1, 2007

കണ്ണീരും കാശിത്തുമ്പയും..

വീണ്ടുമൊരു പൊന്നോണം കൂടി ഓര്‍മ്മയായി..ഞാനെന്റെ വീട്ടിലില്ലാത്ത രണ്ടാമത്തെ ഓണം!! മാവേലിയുടെ നാട്ടില്‍ നിന്നും കാതങ്ങള്‍ക്കിപ്പുറം സമയം തെറ്റിപ്പെയ്യുന്ന മഴയെ നോക്കി എന്റെ ഫ്ലാറ്റിന്റെ ചില്ലു ജനാലയ്ക്കരികില്‍‍ വെറും തനിയെ നില്‍ക്കുമ്പോള്‍ ഞാനറിയുന്നു, പ്രവാസിയ്ക്ക് ഓണമാണേറ്റവും വലിയ നഷ്ടമെന്ന്..പിറന്ന നാട്ടില്‍ നിന്നും പ്രവാസത്തിന്റെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മലയാളിയല്ലാതെ മറ്റാരാ‍ണ് മാവേലി??മൂന്നടിയ്ക്കും മേലേ മണ്ണും പണവും,സമ്പത്തുമുണ്ടാക്കാന്‍, തിരികെയെത്താന്‍ വരം പോലുമില്ലാതെ!!!!ഓണത്തിന് വീട്ടിലെത്താന്‍ കൊതിയ്ക്കുന്ന പ്രവാസിയുടെ മനസ്സിലാണെന്ന് തോന്നുന്നു ഓണത്തിന്റെ നിറവും ഭംഗിയും താളവും സുഖവും!!

പുറത്തെ വാഹനങ്ങളുടെ ഇരമ്പലിനുമപ്പുറം കാതോര്‍ത്താലെനിയ്ക്ക് കേള്‍ക്കാം, എന്റെ വീട്ടിലെ മേളം.., ഉത്രാടസന്ധ്യ..ഉപ്പേരി വറുക്കാനുള്ള ഏത്തക്കായ് താമസിച്ചതിനുള്ള അമ്മയുടെ പരിഭവം!! പച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള ഉത്‌കണ്ഠ!!! കയ്യില്‍ നിറയെ ഏത്തയ്ക്കാത്തൊലിയുടെ കറയുമായി ഞാനും..അരിയാന്‍ സമ്മതിയ്ക്കില്ല, അമ്മ, കനം ശരിയാവില്ലത്രെ... നേരത്തെ ഉറങ്ങിയ വല്യേട്ടന്‍ ആദ്യത്തെ വട്ടം ഉപ്പേരി വറുത്തു കോരുമ്പോഴേയ്ക്കും ഹാജരുണ്ടാവും, ഉപ്പു നോക്കാന്‍!!!ഇനി രാവേറെ വൈകും ഈ മേളം തീരണമെങ്കില്‍!!!!

ബാല്യത്തിലെ ഓണം തൊടിയിലെ ആഞ്ഞിലിയില്‍ കെട്ടിയ വലിയ ഊഞ്ഞാലും ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരും, പിന്നെ അമ്മ വറുത്തു കോരുന്ന പപ്പടത്തില്‍ നിന്നും ഒന്നെടുത്ത് ആഞ്ഞിലിയ്ക്കു മുന്നിലെ തൈമാവില്‍ കെട്ടി, ഊഞ്ഞാലിലാടിയുള്ള പപ്പടം കടിയുമായിരുന്നു..ഓണക്കോടി, അമ്മ, ഓണാവധിയ്ക്ക് സ്കൂളടയ്ക്കുന്ന ദിവസം വാങ്ങി വരുന്ന മഞ്ഞക്കോടിമുണ്ടായിരുന്നു...
പിന്നീടെന്റെ ഓണം വീട്ടുമുറ്റത്തെ പ്ലാവില്‍ കെട്ടുന്ന ചെറിയ ഊഞ്ഞാലിലേയ്ക്കും, അയല്‍‌വക്കത്തെ കൂട്ടുകാരനൊപ്പം, ഓണത്തുമ്പികളുമായുള്ള ഓട്ടമത്സരത്തിലേയ്ക്കുമൊതുങ്ങി..ഊഞ്ഞാല്‍ ഓണം കഴിഞ്ഞും കുറേ നാളത്തേയ്ക്ക് കാണും, കുറഞ്ഞത്, സ്കൂള്‍ തുറക്കുന്ന ദിവസം വരെയെങ്കിലും!!ഇപ്പോള്‍ കുട്ടികള്‍ക്ക് ഊഞ്ഞാലൊരെണ്ണം എന്നുമുണ്ടാവും, കാര്‍‌പോര്‍ച്ചിലോ മറ്റോ!! അതു കൊണ്ട് ഓണക്കാലത്തെന്തൂഞ്ഞാല്‍!!
പിന്നെ ആ ഊഞ്ഞാലും കൂട്ടുകാരനും, ഓണവയിലും, ഓണത്തുമ്പിയും ഒന്നുമില്ലാതെ, ഓണം സ്വീകരണമുറിയിലേയ്ക്ക് ചുരുങ്ങി..അവിടെ ചാനലുകള്‍ക്കൊപ്പം "ബ്ലോക്ക്‍ബസ്റ്റര്‍ ഓണം"!!!

ഞാനദ്‌ഭുതപ്പെടാറുരുന്നു, ഓണമാവുമ്പോളെങ്ങനെയാണ് കൃത്യമായും, കാറും കോളും മാറി, മാനം തെളിഞ്ഞ് പ്രകൃതി പ്രസന്നമാവുന്നതെന്ന്!!മുറ്റത്തെയും തൊടിയിലെയും തുമ്പച്ചെടികളെങ്ങനെയാണ് ഈ സമയമറിയുന്നതെന്ന്... പൊന്നില്‍ ചാലിച്ച ചിറകുകളുമായി ഓണത്തുമ്പികള്‍ ഇത്ര കൃത്യമായി എങ്ങിനെയെത്തുന്നെന്ന്!!! ഇപ്പോഴോ, മാനം തെളിഞ്ഞാല്‍ ഭാഗ്യം!! ഓണത്തുമ്പികളുമില്ല..... ഓണവെയിലില്‍‍ തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണവുമായി, അവയെത്താത്തത്, മുറ്റത്ത് നിറയെയുണ്ടായിരുന്ന കാശിത്തുമ്പയും കയ്യോന്നിയുമൊക്കെ അപ്രത്യക്ഷമായതു കൊണ്ടോ, അതോ ഒപ്പമോടി മത്സരിയ്ക്കാന്‍‍ മുറ്റത്ത് കുരുന്നുകളില്ലാത്തത് കൊണ്ടോ?? ആവോ!!

തിരുവോണപ്പുലരിയില്‍ മിക്കവാറുമെല്ലാ വിഭവങ്ങളും അമ്മ തന്നെ അതിരാവിലെ ഒരുക്കും, തലേന്നെത്ര വൈകിയാണ്, കിടന്നതെങ്കിലും!! ആദ്യമൊക്കെ തൊടിയിലെ ഞാലിപ്പൂവന്‍ വാഴകളില്‍ നിന്നും ഇലവെട്ടുന്ന ജോലി മാത്രമായിരുന്നു, എന്റേതെങ്കില്‍, പിന്നീട്, തേങ്ങ തിരുമ്മലും പായസത്തിന് തേങ്ങ പിഴിയലുമൊക്കെയായി എന്റെ ഉത്തരവാദിത്തങ്ങള്‍ ഭാരിച്ചതായി!! ഒരിയ്ക്കല്‍ തൊടിയിലെങ്ങും വാഴയിലയില്ലാത്ത വാശിയ്ക്ക് ഞാന്‍ കുറെ വാഴ നട്ടു, അടുത്ത ഓണത്തിന് ഇല ഇഷ്ടം പോലെ വേണമെന്നും പറഞ്ഞ്..ഇല മാത്രമല്ല, കുലയും വെട്ടി!!!പിതൃക്കള്‍ക്കും, മാവേലിയ്ക്കും ഗണപതിയ്ക്കുമൊക്കെ വിളമ്പി, പഴവും പപ്പടവും പായസവുമൊക്കെയായി ആസ്വദിച്ചൊരു സദ്യയും പിന്നെ വെടിവട്ടവും ഉച്ചമയക്കവും!!!

അവിട്ടം നാളിലെ രാവിലത്തെ ഭക്ഷണത്തിന് അവിട്ടക്കട്ട പൊട്ടിയ്ക്കുകയെന്നാണ് പറയുക!!!..നല്ല പഴങ്കഞ്ഞിയും, പിന്നേ തലേന്നത്തെ വിഭവങ്ങളില്‍ പലതും കൂട്ടിയുണ്ടാക്കുന്ന കൂട്ടുകറിയും!! ആഹാ!!!! ഊണ് അടുത്തു തന്നെയുള്ള തറവാട്ടിലാണ്... . കര്‍ക്കിടകപ്പേമാരി ബാക്കിവച്ചിട്ടു പോയ മുട്ടോളം വെള്ളമുള്ള പാടവരമ്പിലൂടെ പോക്കറ്റില്‍ സൂക്ഷിച്ച ഉപ്പേരിയും കൊറിച്ച് ഒരു യാത്രയാണ്, തറവാട്ടിലേയ്ക്ക്!!!അമ്മൂമ്മയും, അമ്മാവന്മാരും, അമ്മായിമാരും, ചിറ്റമ്മമാരും, അവരുടെ മക്കളും...ആകെയൊരു ബഹളം...ഒരു പക്ഷേ ഇങ്ങനെയുള്ള കൂടിച്ചേരലുകളൊക്കെയായിരുന്നിരിയ്ക്കാം,ബന്ധുക്കളൊക്കെ തമ്മിലുള്ള അകലമൊക്കെ കുറച്ചിരുന്നത്..ഏതായാലും ഇപ്പോഴകലം കൂടി, പലരും വരാതായി, തന്നെയല്ല, മുതിര്‍ന്ന്, സ്വന്തം കുടുംബമൊക്കെയായപ്പോള്‍, അമ്മൂമ്മയുടെ കൊച്ചുമക്കള്‍ക്കൊക്കെ, അവരുടെ വീടല്ലേ തറവാട്??
സ്വന്തമായി സമ്പാദ്യമുണ്ടായ ശേഷമുള്ള ആദ്യ ഓണത്തിന് അമ്മയ്ക് ഞാന്‍ ഓണക്കോടി വാങ്ങിക്കൊടുത്തു...പിന്നെ തറവാട്ടില്‍ ഊണ് കഴിഞ്ഞുള്ള വെടിവട്ടത്തില്‍ മുങ്ങിയിരിയ്ക്കുമ്പോള്‍ ആ സാരിയുടുത്തെന്റമ്മ പടി കയറി വന്നത് കണ്ടെന്റെ കണ്ണും മനസ്സും നിറഞ്ഞത് ഇന്നലത്തെ പോലെ തെളിവുള്ളയൊരോര്‍മ്മ!!!

ഈ പൊന്നോണവും ഓര്‍മ്മകളുടെ കൂടെ!! അത്താഴത്തിനുള്ള കറിയ്ക്ക് ഉള്ളിയരിയുമ്പോളെന്റെ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരിനെ നോക്കി ചിരിയ്ക്കുന്നു, എന്റെ സഹമുറിയന്‍ തമിഴന്‍!! അവനറിയില്ലല്ലോ, ഒഴുകുന്ന കണ്ണീരില്‍ എന്നോര്‍മ്മകളും കലരുന്നെന്ന്!!

ചിത്രങ്ങള്‍, ഡ്രാക്കുളയുടെ നാട്ടില്‍ നിന്നും

കോട്ടയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യം
കൊട്ടാരത്തിലെ ഒരു മുറി..രാജസഭയാണെന്ന് തോന്നുന്നു

ഒന്നാം നിലയില്‍ നിന്നും മൂന്നാം നിലയിലേയ്ക്ക് ഭിത്തിയ്ക്കിടയിലൂടെയുള്ള രഹസ്യഗോവണി
ഡ്രസ്സിംഗ് റൂമാണോ??


രാജകൊട്ടാരത്തിലെ കരകൌശലങ്ങള്‍




ഡ്രാക്കുച്ചിത്രത്താഴ്!!







കോട്ട, പുറത്ത് നിന്നും..



ഡ്രാക്കുളക്കോട്ട.. റോഡരികില്‍ നിന്നുള്ള കാഴ്ച്ച

ചിത്രങ്ങള്‍ക്ക് കടപ്പാട്: സഹയാത്രികന്‍ സുദീപിന്